Headlines

പേരാമ്പ്ര സംഘര്‍ഷം: ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്

പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും കലാപശ്രമത്തിനുമാണ് കേസെടുത്തത്. പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുണ്ടായിട്ടില്ല എന്നാണ് പൊലീസിന്റെ ഭാഷ്യം. ഷാഫി പറമ്പില്‍ ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്ക് എതിരെയാണ് കേസ്. ഇവര്‍ക്ക് പുറമേ 692 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഘര്‍ഷത്തില്‍ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ചികിത്സയില്‍ തുടരുന്നു. മൂക്കിന്റെ രണ്ട് ഭാഗങ്ങളില്‍ പൊട്ടലേറ്റ എംപിയുടെ ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെ പൂര്‍ത്തിയായി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.

പേരാമ്പ്ര സി.കെ.ജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര നഗരത്തിലാണ് സംഘര്‍ഷമുണ്ടായത്. കോളജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്ര ടൗണില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.തുടര്‍ന്ന് പേരാ്രമ്പയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹര്‍ത്താലിനിടെ പേരാബ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിന് മര്‍ദനമേറ്റതായി ആരോപിച്ചു. ഇതന്റെ ഭാഗമായി സിപിഐഎമ്മും പ്രകടനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഒരേസമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പൊലീസ് ലാത്തി വീശി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫിക്ക് പരുക്കേറ്റത്.