കേരളത്തിൽ എയിംസ് വരാൻ കൂടുതൽ സാധ്യതയുള്ളത് ആലപ്പുഴയിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. സംസ്ഥാന സർക്കാർ എയിംസ് ആലപ്പുഴയിൽ വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി നൽകിയാൽ എയിംസ് വരും. എന്നാൽ കച്ചവട താല്പര്യത്തിൽ ആലപ്പുഴയിലെ എയിംസ് സാധ്യത അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ നോക്കിയാൽ തൃശൂരിൽ കൊണ്ടുവരാൻ വേണ്ടി താൻ വാശി പിടിക്കുമെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി.
2016 മുതൽ എയിംസ് മുടങ്ങിക്കിടക്കുകയാണ്. സർക്കാരിന് ഒരു ഡിസൈൻ ഉണ്ടെങ്കിൽ അതിനു മേലെ കേന്ദ്രത്തിന് ഒരു ഡിസൈൻ ഉണ്ട്. അപ്പോൾ വഴങ്ങി തരേണ്ടി വരും. ഒരു പഞ്ചായത്ത് സെക്രട്ടറിയുടെ അനുവാദത്തിനുപോലും സഹിച്ചു നിൽക്കേണ്ട ഗതികേടാണ് എംപിയായ തനിക്ക്. ഞാൻ പറയുന്നതും ചെയ്യുന്നതും പൊള്ളുന്ന ആളുകളാണ് എനിക്കെതിരെ കൂരമ്പെയ്യുന്നത്. സത്യം പറയുമ്പോൾ പൊള്ളും. അവന്മാരാണ് കരിയോയിലുമായി നടക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ പുള്ളിൽ കലുങ്ക് സൗഹാർദ്ദ വികസന സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. സുരേഷ് ഗോപിക്കൊപ്പം സംവിധായകൻ സത്യൻ അന്തിക്കാടും പരിപാടിയിൽ പങ്കെടുത്തു. സുരേഷ് ഗോപി രാഷ്ട്രീയ ഭേദമില്ലാത്ത എല്ലാവരുടേയും എം പിയാണെന്നും അദ്ദേഹം പറഞ്ഞു.