ഹൈദരാബാദ്∙ തെലങ്കാനയിലെ രംഗാ റെഡ്ഡി ജില്ലയിൽ യുവാവ് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി. പിന്നാലെ തനിക്കെതിരെ ലൈംഗികാതിക്രമക്കേസ് നൽകിയ യുവതിയേയും കുടുംബത്തേയും കൊലപ്പെടുത്തി. 35കാരനായ രാജ് കുമാറാണ് പ്രതി. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഭാര്യ പാർവതി (30), 2 മക്കൾ (നാലുവയസ്സുകാരൻ, 18 മാസം പ്രായമായ കുഞ്ഞ്) എന്നിവരെയാണ് രാജ്‌കുമാർ ആദ്യം കൊലപ്പെടുത്തിയത്.ഷബാദിലുള്ള വീട്ടിൽ വച്ചാണ് മൂന്നുപേരേയും ആക്രമിച്ചത്. പിന്നാലെ അവിടെ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയുള്ള മറ്റൊരു ഗ്രാമത്തിലേക്ക് പോയി. അവിടെയാണ് രാജ്‌കുമാറിനെതിരെ പരാതി നൽകിയ പതിനേഴുകാരിയുടെ വീട്. പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് 17കാരിയേയും അമ്മയേയും മുത്തശ്ശിയേയും കൊലപ്പെടുത്തി. കൊലപാതകങ്ങൾക്കു പിന്നാലെ രാജ് കുമാർ പിതാവിനെ വിളിച്ച് ഇക്കാര്യം അറിയിച്ചു. പിന്നാലെ സംഭവസ്ഥലത്ത് നിന്ന് മുങ്ങി. ഒളിവിൽ പോയ പ്രതിയെ പിടികൂടാനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മേയ് 16നാണ് പെൺകുട്ടി രാജ് കുമാറിനെതിരെ പരാതി നൽകിയത്. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പത്തുദിവസം മുൻപാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. രാജ്കുമാറും ഭാര്യ പാർവതി സരിതയും 2018-ൽ പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഇവർ തമ്മിൽ മറ്റു പ്രശ്നങ്ങളുള്ളതായി വിവരമില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.








