മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സിഎംആര്‍എല്‍ മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മാധ്യമപ്രവര്‍ത്തകന്‍ എംആര്‍ അജയനാണ് ഹര്‍ജി നല്‍കിയത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി. വീണയും കോടതിയില്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള എത്തിയത്.

ഹര്‍ജിയില്‍ പൊതുതാത്പര്യമില്ലെന്നും രാഷ്ട്രീയ ആക്രമണമാണ് ലക്ഷ്യമെന്നുമാണ് മുഖ്യമന്ത്രിയും മകള്‍ ടി വീണയും വ്യക്തമാക്കിയത്. കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. പൊതുതാത്പര്യ ഹര്‍ജി തന്നെ ബോധപൂര്‍വം മോശക്കാരിയായി ചിത്രീകരിക്കാനെന്ന് മുഖ്യമന്ത്രിയുടെ മകള്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്നും താന്‍ വിദ്യാസമ്പന്നയായ യുവതിയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സിബിഐ അന്വേഷണ ആവശ്യം നില്‍ക്കുന്നതല്ലെന്ന് വീണ സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വയം ആരംഭിച്ച സംരംഭത്തിന്റെ ഭാഗമായിട്ടുള്ള ഇടപാടുകള്‍ ഒരു കമ്പനിയും ഒരു വ്യക്തിയും തമ്മില്‍ നടന്ന ഇടപാട് മാത്രമാണ് ഇതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നും വീണ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു.