പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മരുമകനെ കൂടി ക്ഷണിക്കണമെന്ന് എവിടെയും എഴുതിവെച്ചിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മുഖ്യമന്ത്രിയാണ് ഭരണത്തലവൻ. പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയെ വിളിച്ചു. ഇനി മുഖ്യമന്ത്രിയുടെ കുടുംബത്തെ കൂടി വിളിക്കണോയെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദം തിരഞ്ഞ് നടക്കുന്ന പാര്‍ട്ടിയാണ് സിപിഐഎമ്മെന്ന് അദേഹം പറഞ്ഞു. വിവാദം സൃഷ്ടിക്കാനുള്ള തന്ത്രങ്ങളാണിതെല്ലാമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ഇടയ്ക്ക് പരിപാടിയിൽ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് ഏഴു ദിവസം മുമ്പ് സർക്കാരിന് ലഭിച്ചതാണ്, അന്നൊന്നും ഇല്ലാത്ത വിവാദം ഇപ്പോൾ ഉണ്ടാക്കുന്നു. മുഖ്യമന്ത്രിക്കൊപ്പം മരുമകനും വരണമെന്നുണ്ടെങ്കില്‍ ഏഴ് ദിവസം മുന്‍പേ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമായിരുന്നുവെന്ന് അദേഹം പറഞ്ഞു. മുൻമന്ത്രി എന്ന നിലയിലാണ് തന്നെ ക്ഷണിച്ചത് എന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.







