കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത് ബംഗളൂരിനെ കേന്ദ്രീകരിച്ചായിരുന്നു. ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലുണ്ടായ വോട്ട് മോഷണവുമായി ബന്ധപ്പെട്ട കണക്കുകളും രാഹുൽ ഗാന്ധി പുറത്തു വിട്ടിരുന്നു. ഒരു ലക്ഷത്തിലധികം കള്ളവോട്ട് അല്ലെങ്കിൽ വോട്ട്മോഷണം മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ നടന്നിട്ടുള്ളതെന്നും അദ്ദേഹം തെളിവുകൾ സഹിതം ആരോപിച്ചിരുന്നു.
സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകണമെന്ന ആവശ്യവും രാഹുൽഗാന്ധി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് നടപടി. ഇതേ കുറിച്ച് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് നിയമസാധുത അദ്ദേഹം തേടുകയും ചെയ്തിരുന്നു. ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലുണ്ടായ ഇരട്ടവോട്ടുകൾ വ്യാജമായതോ നിലവിൽ ഇല്ലാത്തതോ ആയ വിലാസത്തിലുള്ള വോട്ടർമാർ, ഒരു വിലാസത്തിൽ തന്നെയുള്ള നിരവധി വോട്ടർമാർ, അസാധുവായ ഫോട്ടോയുള്ള വോട്ടർമാർ, ഫോം 6 ന്റെ ദുരുപയോഗം ഇതിലെല്ലാം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.