വസ്ത്രം മാറുന്ന മുറിയിൽ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു; നഷ്ടപരിഹാരത്തിനു കോടതി ഉത്തരവ്

 

ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ, പത്രപ്രവർത്തക ഇ.ജീൻ കരോളിന് നഷ്ടപരിഹാരത്തുക കൈമാറണമെന്ന് യുഎസ് കോടതി ഉത്തരവിട്ടു. പലിശ സഹിതം ഏകദേശം 58 ലക്ഷം ഡോളർ (ഏകദേശം 55 കോടി രൂപ) ഉടൻ നൽകാനാണ് മൻഹാറ്റൻ ഫെഡറൽ ജഡ്ജ് ലൂയിസ് കപ്ലാൻ ഉത്തരവിട്ടത്.ട്രംപ് സമർപ്പിച്ച അപ്പീൽ പരിഗണിക്കാൻ കഴിഞ്ഞ മാസം യുഎസ് സുപ്രീം കോടതി വിസമ്മതിച്ചതോടെയാണ് തുക കൈമാറാൻ കോടതി നിർദേശിച്ചത്. എന്നാൽ, തുക കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ട്രംപ് വീണ്ടും അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും ആ ഹർജിയും തള്ളി.3 പതിറ്റാണ്ടുമുൻപ് ഒരു ഡിപ്പാർട്മെന്റ് സ്റ്റോറിലെ വസ്ത്രം മാറുന്ന മുറിയിൽവച്ച് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 2019 ൽ പ്രസിദ്ധീകരിച്ച ഓർമക്കുറിപ്പി‍ൽ കരോൾ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ട്രംപ് അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കരോൾ കോടതിയെ സമീപിക്കുകയായിരുന്നു.