തമിഴ്നാട്ടില്‍ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആദ്യം ആലപിച്ചതിൽ പ്രതിഷേധവുമായി പാർട്ടികൾ. തമിഴ് തായ് വാഴ്ത്തിനെ അവഗണിച്ചുവെന്നും വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചുവെന്നും ഡിഎംകെ. എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം എന്ന് സിപിഐ. ഇതിനിടെ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ രാജി വച്ചു. നാളെ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും.തമിഴ്നാട്ടിൽ സര്ക്കാർ പരിപാടികളിൽ ആദ്യം തമിഴ് തായ്‌വാഴ്ത്തും ചടങ്ങ് അവസാനിക്കുമ്പോൾ ദേശീയ ഗാനവും ചൊല്ലുന്നതാണ് പതിവ്. എന്നാൽ സത്യ പ്രതിജ്ഞ ചടങ്ങിൽ അതല്ല കണ്ടത്.
മൂന്നാമതായാണ് തമിഴ് തായ് വാഴ്ത്ത് പാടിയത്. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ബിജെപി അധികാരത്തിലുള്ള ബംഗാളിൽ പോലും വന്ദേമാതരം പാടിയിരുന്നില്ല എന്ന് ഡിഎംകെ. വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചുവെന്നും തമിഴ് തായ്‌വാഴ്തിനെ അവഗണിച്ചുവെന്നും പാർട്ടി കുറ്റപ്പെടുത്തി. ഇതാണോ വിജയ് കൊണ്ടുവരാൻ ശ്രമിച്ച മാറ്റം എന്നും ഡിഎംകെ ചോദിച്ചു. പ്രതിഷേധ കത്തുമായി സിപിഐയും രംഗത്തെത്തി. തമിഴ് തായ് വാഴ്ത്തിന് തന്നെ പ്രഥമ പരിഗണന ലഭിക്കുന്നുവെന്ന് ടിവികെ ഉറപ്പാക്കണം എന്നും സിപിഐ. അതിനിടെ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ വിജയ് രാജി വച്ചു. പെരമ്പൂരില്‍ നിന്നും തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്നുമാണ് വിജയ് മത്സരിച്ചിരുന്നത്. നാളെ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും. രാവിലെ 9:30 നാണു ചടങ്ങ്. എം.വി കറുപ്പയ്യ ആണ് പ്രോ ടേം സ്പീക്കർ. മറ്റന്നാൾ രാവിലെ ഒൻപതരയ്ക് ആണ് സ്പീക്കർ തിരഞ്ഞെടുപ്പ്. 13 നോ അതിന് മുൻപോ ആയി വിശ്വാസ വോട്ടെടുപ്പ് നടത്തുകയും വേണം.
തമിഴ്നാട്ടിൽ പുതുയുഗപ്പിറവി
സത്യപ്രതിജ്ഞാച്ചടങ്ങളുടെ കീഴ്‌വഴക്കങ്ങള്‍ മാറ്റിമറിച്ചായിരുന്നു ജോസഫ് വിജയ് തമിഴകത്തിന്റെ അധികാരപദമേറിയത്. സഖ്യകക്ഷിനേതാക്കള്‍ വേദിയിലിരിക്കേ നയപരിപാടികള്‍ വിശദീകരിച്ചായിരുന്നു തുടക്കം. തമിഴകജനത തന്നോടുകാണിച്ച സ്നേഹവും കരുതലും പാഴാവില്ലെന്ന ഉറപ്പായിരുന്നു ആദ്യ അഭിസംബോധനയുടെ ആത്മാവ്.
വിജയ്ക്ക് ഒപ്പം 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. രാഹുൽ ഗാന്ധി മുഖ്യാതിഥിയായി. വെരി വെരി സ്പെഷൽ ഡേ എന്ന് മന്ത്രി എൻ. ആനന്ദ് മനോരമ ന്യൂസിനോട് പറഞ്ഞു. 59 വർഷങ്ങൾക്ക് ശേഷം ഇരു ദ്രാവിഡ പാർട്ടികൾ അല്ലാതെ മറ്റൊരു പാർട്ടി തമിഴ്നാട്ടിൽ അധികാരത്തിൽ എത്തി. ആൾക്കൂട്ടം വോട്ട് ആകില്ല എന്ന് പറഞ്ഞവർക്ക് മുന്നിൽ, തന്നെ മുതൽവൻ ആക്കിയ ആൾക്കൂട്ടത്തെ സാക്ഷിയാക്കി അവരുടെ ആരവത്തിനിടയിൽ സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തു. ഈശ്വര നാമത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ. ഓരോ തവണയും വിജയ് സംസാരിക്കുമ്പോൾ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വിസിലുകൾ മുഴങ്ങി. ആരവങ്ങൾ ഉയർന്നു.
പത്തുമണിയോടെ ഗവർണർ രാജേന്ദ്ര ആർ ലേക്കർ വേദിയിലേക്ക് എത്തി. വിജയ് അദ്ദേഹത്തെ സ്വീകരിച്ചു. വിജയ്ക്ക് ഒപ്പം 9 ടിവികെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. എൻ. ആനന്ദ് ആണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യമന്ത്രി. ആദവ് അർജുന, അരുൺ രാജ്, സെൻകോട്ടയ്യൻ, നിർമലകുമാർ, തുടങ്ങിയ പ്രമുഖര് സത്യപ്രതിജ്ഞ ചെയ്തവരിലുണ്ട്. എസ്. കീർത്തന ആണു വനിത സാന്നിധ്യം.
വെരി വെരി സ്പെഷൽ ഡേ എന്ന് മന്ത്രി എൻ. ആനന്ദ് മനോരമ ന്യൂസിനോട് സത്യപ്രതിജ്ഞയ്ക്ക് ശേഷം സെക്രട്ടേറിയറ്റിൽ എത്തി വിജയ് അധികാരം ഏറ്റു.
രാഹുൽ ഗാന്ധി ചടങ്ങിൽ മുഖ്യാതിഥി ആയി. സിപിഎം, സിപിഐ, വിസികെ, മുസ്‌ലിം ലീഗ്, ബിജെപി തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ ചടങ്ങിനെത്തി. നടി തൃഷ ഉൾപ്പെടെ സിനിമ രംഗത്തുള്ളവരും ചടങ്ങിന് സാക്ഷിയായി. സത്യപ്രതിജ്ഞ ചെയ്ത വേദിയിൽ സെൽഫി എടുത്തും വിജയ് വേറെ ലെവൽ ആയി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും വിജയം ആഘോഷമാക്കുകയാണ് പ്രവർത്തകർ.
1967 ന് ശേഷം ദ്രാവിഡ പാർട്ടികൾ അല്ലാതെ ഒരു പാർട്ടി അധികാരത്തിൽ എത്തിയിരിക്കുകയാണ്. വെല്ലുവിളികൾ പക്ഷെ വിജയ്ക്ക് ഇവിടെ അവസാനിക്കുന്നില്ല. പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന പാർട്ടികൾ വിവിധ ഘട്ടങ്ങളിൽ എത്ര കണ്ട് സമ്മർദം ചെലുത്തുമെന്ന് കാത്തിരുന്നു കാണാം.







