സർക്കാർ രൂപീകരണത്തിനുള്ള AIADMKയുടെയും കോൺഗ്രസിന്റെയും പിന്തുണ ഉറപ്പാക്കി വിജയ് മുഖ്യമന്ത്രിപദത്തിലേക്ക്. വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് മടങ്ങി. ദീർഘനാളത്തെ ഡിഎംകെ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസും എൻഡിഎ സഖ്യം വിട്ട് AIADMKയും വിജയ്ക്ക് പിന്തുണ നൽകിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും.
ടിവികെയിലേക്കെത്തിയവരെ വിജയ് ഷാൾ അണിയിച്ച് സ്വീകരിച്ചു. തമിഴ്നാടിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയായി നാളെ രാവിലെ പതിനൊന്നരയ്ക്ക് സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്യും. 108 സീറ്റുകളാണ് ടിവികെ നേടിയത്. 118 സീറ്റുകളെന്ന മാജിക് നന്പറിലേയ്ക്ക് എത്താൻ വിജയുടെ തമിഴക വെട്രി കഴകത്തിന് സാധിച്ചില്ല. ഡിഎംകെ സഖ്യത്തിൽ 28 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് അഞ്ച് സീറ്റുകളിൽ വിജയിച്ചിരുന്നു.
അണ്ണാ ഡിഎംകെ ഒറ്റയ്ക്ക് നേടിയത് 47 സീറ്റുകൾ. എഡിഎംകെയ്ക്ക് കൈ കൊടുത്താൽ ഭരണത്തിലെത്താനും സുസ്ഥിര ഭരണം മുന്നോട്ടു കൊണ്ടുപോകാനും വിജയ്ക്ക് സാധിയ്ക്കും. നേരത്തെ എഡിഎംകെ മുന്നണിയിലേയ്ക്ക് വിജയ്ക്ക് ക്ഷണമുണ്ടായിരുന്നു. 90 സീറ്റുകളും മുഖ്യമന്ത്രി പദവുമായിരുന്നു വിജയ് ആവശ്യപ്പെട്ടത്. 40 സീറ്റുകളും ഉപമുഖ്യമന്ത്രി പദവും എഡിഎംകെ വാഗ്ദാനം ചെയ്തു. അതിന് വഴങ്ങാതെയാണ് വിജയ് ഒറ്റയ്ക്ക് മത്സരിയ്ക്കാൻ ഇറങ്ങിയത്.









