Headlines

‘മെസി വരുന്നില്ലെങ്കിൽ ആ കാശ് ഉപയോഗിച്ച് 100 സ്റ്റേഡിയം പണിയാം, നമ്മുടെ കുട്ടികൾക്ക് കളിക്കാൻ സൗകര്യപ്പെടും’; മന്ത്രി വി ശിവൻകുട്ടി

കേരളത്തിൽ മെസി വരുന്നത് നല്ല കാര്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മെസി വരുന്നില്ലെങ്കിൽ ആ കാശ് ഉപയോഗിച്ച് 100 സ്റ്റേഡിയം പണിയാം. നമ്മുടെ കുട്ടികൾക്ക് കളിക്കാൻ സൗകര്യപ്പെടും. സ്റ്റേഡിയങ്ങൾക്ക് മെസിയുടെ പേരും നൽകാം. നമ്മുടെ സ്കൂളുകളിലെ സ്റ്റേഡിയവും വികസിക്കട്ടെ. മെസിയെ കൊണ്ടുവരുവാനുള്ള പരിശ്രമം തുടരട്ടെയെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ നേരിടുന്ന അതിക്രമം തടയാന്‍ ഒരു സമഗ്ര കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കുന്നതായി മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്കെതിരായ അതിക്രമം വെച്ച് പൊറുപ്പിക്കില്ലെന്നും കുട്ടിക്കുള്ള സംരക്ഷണം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ മർദനമേറ്റ കുട്ടിക്ക് സർക്കാർ എല്ലാ സഹായവും നൽകും. പൊലീസ് കേസെടുത്തു.

ഇത്തരം സംഭവങ്ങൾ ഒരുപാട് നടക്കാറുണ്ട്. ഒന്നും പുറത്ത് വരുന്നില്ല. ഇത്തരം ക്രൂരതകൾക്കെതിരെ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഇത്തരം വീടുകളിൽ നിന്ന് വരുന്ന കുട്ടികളുടെ ലിസ്റ്റ് എടുക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
കുട്ടികളുടെ മേല്‍വിലാസം ശേഖരിക്കുമെന്നും സ്‌കൂളില്‍ പ്രത്യേക ശ്രദ്ധ കുട്ടികള്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് വ്യക്തിപരമായ പ്രശ്‌നമല്ല. നാട്ടിലെ ജനങ്ങളുടെ പ്രശ്‌നമാണ്. മറ്റ് രാജ്യങ്ങളില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കാറുണ്ടെന്ന് മന്ത്രി പറഞ്ഞു.കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുമെതിരെയുള്ള അക്രമത്തിലും അദ്ദേഹം പ്രതികരിച്ചു.

വിഷയത്തിന് പിന്നാലെ കേന്ദ്ര സുരേഷ് ഗോപിയെ കാണുന്നേയില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ സുരേഷ് ഗോപി വരുന്നതാണെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഒളിവ് ജീവിതത്തിലാണോയെന്നും ശിവന്‍കുട്ടി ചോദിച്ചു. കന്യാസ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഒരു പ്രതികരണവും സുരേഷ് ഗോപിയുടെതായി കണ്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.