ശ്വേത മേനോനെതിരായ കേസ് പ്രശസ്തിക്കുവേണ്ടിയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പരാതിക്കാരന്റെ പേര് പത്രത്തിൽ വരാനുള്ള നീക്കം നടന്നു. അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകൾ വരണം എന്ന് ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
സ്ത്രീകൾക്ക് എതിരായ സംഘടന എന്ന പരിവേഷം അമ്മയ്ക്കുണ്ടായിരുന്നു. അത് മാറാൻ സ്ത്രീകൾ അധികാരത്തിലേക്ക് എത്തേണ്ടതുണ്ട്. പാലേരി മാണിക്യം ഗംഭീര സിനിമയായിരുന്നു. അഭിനയിച്ച സിനിമകളുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
കുക്കുവിനെതിരെ ഉയർന്ന ആരോപണത്തെ കുറിച്ചും മെമ്മറി കാർഡിനെക്കുറിച്ചും അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുക്കു ഭരണസമിതി അംഗമല്ല, പിന്നെ അവരെങ്ങനെ മെമ്മറി കാർഡ് കൈകാര്യം ചെയ്യും. ഇപ്പോൾ ഇത്തരം ഒരു ആരോപണം ഉന്നയിച്ചതിന് പിന്നിൽ ദുരുദ്ദേശം ഉണ്ടാകും. മെമ്മറി കാർഡിനെ പറ്റി ആദ്യമായാണ് കേൾക്കുന്നതെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. അമ്മ തെരഞ്ഞെടുപ്പിൽ സമയം കിട്ടിയാൽ വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെസി കേരളത്തിൽ എത്തണമെന്നത് എല്ലാവരുടെയും ആഗ്രഹമെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രി അബ്ദുറഹ്മാൻ അതിന് വേണ്ടി ശ്രമിച്ചതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. മെസിയെ കൊണ്ടുവരാം എന്നേറ്റത് ചാനലുകാരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.