Headlines

വിരുദുനഗറിൽ പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് മരണം; ഒരാൾക്ക് പരിക്ക്

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ സാത്തൂരിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടന്നത്.

ലൈസൻസുള്ള സ്വകാര്യ പടക്ക നിർമ്മാണശാലയിലാണ് സ്ഫോടനം നടന്നതെങ്കിലും, സ്ഥാപനത്തിന് ആവശ്യമായ സുരക്ഷാ ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് തമിഴ്‌നാട് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ വിരുദുനഗർ ജില്ലയിൽ പടക്ക നിർമ്മാണ ശാലകളിൽ നടന്ന വിവിധ അപകടങ്ങളിൽ 16 പേരാണ് മരിച്ചത്. ഈ മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുള്ള വീഴ്ചകളാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.