Headlines

‘എല്‍ഡിഎഫിന് ജനങ്ങളുടെ പള്‍സ് അറിയാനായില്ല, സിപിഐഎം നേതാക്കളുടെ ഇടപെടല്‍ ജനകീയമായില്ല’; കേരള കോണ്‍ഗ്രസ് എം യോഗത്തില്‍ വിമര്‍ശനം

 

കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ സിപിഐഎമ്മിന് വിമര്‍ശനം. ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. സിപിഐഎം നേതാക്കളുടെ ഇടപെടല്‍ ജനകീയമായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പിണറായി വിജയന്റെ പ്രസ്താവനകള്‍ തിരിച്ചടിച്ചെന്നും നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. സ്റ്റിയറിങ് കമ്മിറ്റി യോഗം തുടരുകയാണ്. (criticism against cpim in kerala congress m meeting)

 

 

സിപിഎമ്മിനുണ്ടായ തിരിച്ചടി ആണ് മുന്നണിക്ക് ആകെ ദോഷമായതെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ വിലയിരുത്തല്‍. മത്സരിച്ച എല്ലാ സീറ്റുകളും തോറ്റതിന്റെ കാരണങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുകയാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം. സിപിഐഎം അണികള്‍ വ്യാപകമായി ക്രോസ് വോട്ട് ചെയ്‌തെന്നും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. കനത്ത തോല്‍വി സംഭവിച്ചെങ്കിലും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ ജോസ് കെ മാണി അഭ്യര്‍ഥിച്ചു. പരസ്യ പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കരുതെന്നും ജോസ് കെ മാണി അഭ്യര്‍ഥിച്ചു.സിപിഐഎം അനുഭാവികളുടെ വോട്ടുകള്‍ കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ചില്ലെന്ന വിമര്‍ശനം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും ഉയര്‍ന്നു. യുഡിഎഫിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഈ യോഗത്തിലും ഉയര്‍ന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം ഇതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നേക്കും. പകുതിയോളം പേര്‍ മാത്രമേ ഇന്നത്തെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ എത്തിയിട്ടുള്ളൂ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.