നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തിരിച്ചെത്തി തുടങ്ങി. എറണാകുളത്ത് ഇന്ന് വന്നിറങ്ങിയത് നൂറുകണക്കിന് അതിഥി തൊഴിലാളികളാണ്. തുടർന്ന് ആലുവയിൽ ഗതാഗത കുരുക്കുണ്ടായി. അന്ത്യോദയ എക്സ്പ്രസിൽ ആണ് വൻ തിരക്ക് അനുഭവപ്പെട്ടത്. അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ വോട്ട് ചെയ്യാനായി സ്വദേശങ്ങളിലേക്ക് പോയി മടങ്ങിയെത്തിയിരുന്നില്ല.
നിര്‍മ്മാണ മേഖലക്ക് പുറമേ ഹോട്ടല്‍, പ്ലൈവുഡ് തുടങ്ങി സര്‍വ്വ മേഖലകളേയും പ്രതിസന്ധി ബാധിച്ചിട്ടുണ്ടായിരുന്നു. സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയില്‍ തൊണ്ണൂറ് ശതമാനത്തിലേറെയും ജോലി ചെയ്യുന്നത് അതിഥി തൊഴിലാളികളാണ്. ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും. വോട്ട് ചെയ്യാനായി ബംഗാളിലേക്ക് മിക്കവരും പോയത് ഏപ്രില്‍ ആദ്യ വാരം. അന്നു തൊട്ട് നിര്‍മ്മാണ മേഖലയുടെ താളം തെറ്റി. ഒന്നരമാസത്തിലേറെയായി ആ പ്രതിസന്ധി തുടരുകയാണ്. കോണ്‍ക്രീറ്റ് ,തേപ്പ്, പടവ് തുടങ്ങിയ ജോലികളൊക്കെ മുടങ്ങിയിപ്പോയിരുന്നു.
കരാറുകാര്‍ തൊഴിലാളികളെ ബന്ധപ്പെടുന്നുണ്ടെങ്കിലും എപ്പോള്‍ മടങ്ങിയെത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്ത്വമുണ്ടായിരുന്നുഅതിനാണ് ഇന്ന് പരിഹാരമായത്. ഇതിൽ ചെറുകിട കരാറുകാരാണ് ഏറെ പ്രതിസന്ധിയിലായിരുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മ്മാണം തീര്‍ത്തു നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ഇവര്‍ വന്‍ നഷ്ടം സഹിക്കുകയായിരുന്നു. ഏറ്റെടുത്ത കരാര്‍ ജോലികളില്‍ മലയാളികള്‍ ചെയ്യുന്ന ഇലക്ട്രിക്ക്, പ്ലംബിങ്ങ് പോലുള്ളവ മാത്രമാണ് നടക്കുന്നത്.






