ചുമ സിറപ്പ് മരണത്തിൽ പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി. കുട്ടികളുടെ മരണത്തിൽ കർശന നടപടി സ്വീകരിച്ചു എന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. മെഡിക്കൽ ഇൻസ്പെക്ടർ, ഡ്രഗ് കൺട്രോളർ, ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ എന്നിവരെ സസ്‌പെൻഡ് ചെയ്തു.
ചിന്ദ്വാര ഡ്രഗ് ഇൻസ്പെക്ടർ ഗൗരവ് ശർമ്മ, ജബൽപൂരിൽ നിന്നുള്ള സഹ ഇൻസ്പെക്ടർ ശരദ് കുമാർ ജെയിൻ, ഡ്രഗ് കൺട്രോളർ ദിനേശ് മൗര്യ എന്നിവരെ സ്ഥലം മാറ്റി. കൂടുതൽ കുട്ടികളുടെ മരണം തടയുന്നതിനുള്ള അടിയന്തരമായ നടപടികൾ എടുത്തതായി മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
മരുന്ന് നൽകിയ ഡോക്ടർക്ക് എതിരെയും നടപടി എടുത്തു. ഡോക്ടർ അദ്ദേഹത്തിൻ്റെ ഭാര്യയുടെ പേരിൽ മെഡിക്കൽ ഷോപ്പ് കൂടി നടത്തുകയായിരുന്നു. തമിഴ്നാട് ആസ്ഥാനമായി ഉള്ള യൂണിറ്റ് ആണ് മരുന്ന് നിർമ്മിച്ചത്. ഉത്തരവാദികൾ കർശന നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്ത് വിൽക്കുന്ന മറ്റ് കഫ് സിറപ്പുകളുടെ ഗുണനിലവാരം പരിശോധിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു, കൂടാതെ ‘മരുന്നുകൾക്കുള്ള മുന്നറിയിപ്പുകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സമഗ്രമായ ഒരു ഡ്രൈവ്’ നടത്താനും ആവശ്യപ്പെട്ടു.
നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോമ്പിനേഷൻ മരുന്നുകൾ. അതായത് രണ്ടോ അതിലധികമോ ചേരുവകൾ അടങ്ങിയ മരുന്നുകൾ നൽകരുതെന്ന് അദ്ദേഹം വ്യക്തമാക്കി.