കഴിഞ്ഞ രണ്ടു മാസമായി നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ മലപ്പുറം കാളികാവിലെ നരഭോജി കടുവ കൂട്ടിൽ. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. വനം വകുപ്പ് രണ്ട് ടീമുകളായിട്ടായിരുന്നു കടുവയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചിരുന്നത്.
കരുവാരകുണ്ട് മേഖലയിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം കൂടുതലാണ്. ഏകദേശം 50 ത്തോളം നിരീക്ഷണ ക്യാമറകളടക്കം മേഖലയിലെ റബ്ബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് സ്ഥാപിച്ചിരുന്നു. ഇവയിലെല്ലാം കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നുവെങ്കിലും കടുവയെ പിടികൂടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഒരാഴ്ച മുൻപ് ഈ കടുവ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽപെട്ടിരുന്നു. അതിന് ശേഷം കടുവയ്ക്കായി സ്ഥലത്ത് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കാളികാവ് അടയ്ക്കാക്കുണ്ട് പാറശ്ശേരി റബ്ബർ എസ്റ്റേറ്റിൽ ടാപ്പിംഗ് നടത്തുന്നതിനിടെ കല്ലാമൂല സ്വദേശി ഗഫൂറിനെ ആക്രമിച്ചു കൊലപ്പെടുത്തിയ നരഭോജി കടുവയാണ് കൂട്ടിലായത്.