ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി സി നിയമനത്തിനുള്ള അഭിമുഖം ഈ മാസം 8 മുതൽ 12 വരെ തിരുവനന്തപുരത്ത് നടക്കും. മസ്കറ്റ് ഹോട്ടലിലാണ് അഭിമുഖം നടക്കുക. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് വി സി നിയമത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചത്. 60 ഓളം അപേക്ഷകർക്കാണ് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ നോട്ടീസ് നൽകി.
ഒക്ടോബർ 8, 9 തീയതികളിൽ സാങ്കേതിക സർവകലാശാലയുടെയും, 10,11 തീയതികളിൽ ഡിജിറ്റൽ സർവകലാശാലയുടെയും വിസി നിയമനത്തിനുള്ള അഭിമുഖങ്ങളാണ് നടത്തുക. സുപ്രീംകോടതി ചുമതലപ്പെടുത്തിയ റിട്ട. ജസ്റ്റിസ് സുധാംഷൂ ധൂലിയയാണ് സെർച്ച് കമ്മിറ്റിയുടെ അധ്യക്ഷൻ. ഗവർണറും സർക്കാരും നിർദ്ദേശിച്ച നാലുപേർ വീതമാണ് രണ്ട് സെർച്ച്കമ്മിറ്റികളിലെ അംഗങ്ങൾ. കമ്മിറ്റി അംഗങ്ങൾ എല്ലാവരും സംസ്ഥാനത്തിന് പുറത്തുള്ളവരാണ്. സുപ്രീം കോടതി ഉത്തരവ് പ്രകാരം മൂന്ന് അംഗ പാനൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കണം.
മുഖ്യമന്ത്രി നിയമനത്തിനുള്ള മുൻഗണന പട്ടിക നിശ്ചയിക്കും. മുൻഗണന പ്രകാരം നിയമിക്കുവാനുള്ള അധികാരം മാത്രമാണ് ഗവണർക്കുള്ളത്. മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണന പട്ടികയിൽ മാറ്റം വരുത്തുന്നുവെങ്കിൽ അതിന് വ്യക്തമായ കാരണം ബോധിപ്പിക്കാൻ ഗവർണർ ബാധ്യസ്ഥമാണ്. അക്കാര്യത്തിൽ സർക്കാരിന് പരാതിയുണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും
സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
യുജിസി റെഗുലേഷന് വിരുദ്ധമായി യുജിസി പ്രതിനിധിയെ ഒഴിവാക്കി വി സിമാരുടെ നിയമനം നടത്തുവാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ഗവർണർ ഫയൽ ചെയ്ത റിവ്യൂ ഹർജിയിൽ കക്ഷി ചേരാൻ യുജിസി സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇതോടെ സെർച്ച് കമ്മിറ്റി പാനലുകൾ സമർപ്പിച്ചാലും ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം വിവാദത്തിലാകുമെന്നത് ഏറെക്കുറെ ഉറപ്പായി.