Headlines

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരഗനെ തിരഞ്ഞ് പൊലീസ്; പരിശോധനയ്ക്ക് ഡോഗ് സ്‌ക്വാഡും

തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് തൃശൂരിൽ വെച്ച് ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനെ കണ്ടെത്താൻ ഡോഗ് സ്‌ക്വാഡും . വിയ്യൂർ ജയിൽ പരിസരത്താണ് ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള തിരച്ചിൽ ആരംഭിച്ചത്. ഡോഗ് സ്‌ക്വാഡിലെ ജിപ്സി എന്ന നായയെ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. ബാലമുരുഗന്റേതെന്ന് സ്ഥിരീകരിക്കുന്ന ചെരുപ്പ് ഉപയോഗിച്ചാണ് തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിനിടെ നായ സമീപത്തെ പെട്രോൾ പമ്പ് വരെ സഞ്ചരിച്ചു.

വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്ന് അമ്പത് മീറ്റർ അകലെ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ബാലമുരുഗൻ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. പ്രതി ചാടിപ്പോയതിൽ ബാലമുരുഗനെ തിരികെ കൊണ്ടുവന്ന തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന സംശയവും ഉയരുന്നു. പ്രതി ആവശ്യപ്പെട്ടപ്പോൾ വാഹനം നിർത്തിയതിലും കൈവിലങ്ങ് മാറ്റിയത്തിലും വീഴ്ച സംഭവിച്ചെന്നാണ് കണ്ടെത്തൽ. മൂത്രമൊഴിക്കാൻ വാഹനം നിർത്തിയപ്പോൾ കടന്നുകളഞ്ഞെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി.

ഭക്ഷണം കഴിക്കാൻ നേരം അഴിച്ച കൈവിലങ്ങ് പൂട്ടിയിരുന്നില്ലെന്ന് തമിഴ്നാട് പൊലീസ് പറയുന്നു. ചാടിപ്പോയ പ്രതി ആദ്യം ജയിൽ പരിസരത്തേക്കും പിന്നീട് റോഡിലേക്കും പോയി. ഇതിന് ശേഷമാണ് വിയ്യൂർ ജയിലിൽ വിവരം അറിയിക്കുന്നത്. ബാലമുരുഗനായി തൃശ്ശൂർ നഗരപ്രദേശം കേന്ദ്രീകരിച്ചാണ് നിലവിലെ പരിശോധന. ഇതിനിടെ ബാലമുരുഗന്റെ പുതിയ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു.

തമിഴ്നാട് ബന്ദൽകുടി എസ്ഐ നാഗരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കേരളത്തിൽ എത്തിച്ചത്. മുൻപ് രണ്ട് വട്ടം പൊലീസ് കസ്റ്റഡിയിൽ നിന്ന് ബാലമുരുഗൻ ചാടിപ്പോയിരുന്നു.റോഡ് അരിക്കിൽ സൂക്ഷിക്കുന്ന ബൈക്കുകൾ തട്ടിയെടുത്ത ശേഷം തമിഴ്നാട്ടിലേക്ക് കടക്കുന്നതാണ് പ്രതിയുടെ രീതി. കേരളത്തിലും തമിഴ്നാട്ടിലുമായി 53 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബാലമുരുഗൻ.