മദ്രാസ് ഹൈക്കോടതി പരാമർശത്തിന് പിന്നാലെ തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ പൊലീസ്. വാഹനം സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹൈക്കോടതി ഉത്തരവിൽ ഇക്കാര്യം പരാമർശിച്ചിരുന്നു
ടിവികെ അധ്യക്ഷൻ വിജയ്‌യുടെ കാരവാൻ പിടിച്ചെടുക്കണമെന്നും കാരവാന് ഉള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണ മെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.
കരൂരിൽ നടന്ന ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായില്ലെന്ന് വിജയ്ക്കെതിരെയും ഉത്തരവിൽ വിമർശനമുണ്ട്.
വിജയ് ഖേദം പ്രകടിപ്പിച്ച് ഒരു പോസ്റ്റ് പോലും ഇട്ടിരുന്നില്ല. മനുഷ്യജീവന് ടിവികെ നൽകുന്ന വില എന്തെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. വിജയ്‌യുടെ ഒളിച്ചോട്ടത്തിൽ അപലപിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
ദുരന്തസ്ഥലത്ത് നിന്ന് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണമെന്നും കരൂർ എസ്ഐയുടെ കൈയിലുള്ള രേഖകൾ എല്ലാം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ കോടതി ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന് അന്വേഷണ ചുമതല നൽകി പ്രത്യേക സംഘത്തെ (എസ്ഐടി) നിയോഗിക്കുകയായിരുന്നു. സംഘത്തിൽ രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്.