Headlines

കുവൈത്ത് വിമാനത്താവളം ഞങ്ങള്‍ ആക്രമിച്ചിട്ടില്ല; അമേരിക്കയുടെ മിസൈല്‍ ലക്ഷ്യം തെറ്റി വീണതെന്ന് ഐആര്‍ജിസി

 

കുവൈത്ത് വിമാനത്താവളം തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ അവകാശവാദം. അമേരിക്കയുടെ പേട്രിയറ്റ് മിസൈല്‍ ലക്ഷ്യം തെറ്റി കുവൈത്ത് വിമാനത്താവളത്തില്‍ വീണതാണെന്നാണ് ഐആര്‍ജിസി വ്യക്തമാക്കുന്നത്. ഇന്നലെ വിമാനത്താവളത്തില്‍ മിസൈല്‍ പതിച്ച് മൂന്ന് മലയാളികള്‍ക്ക് ഉള്‍പ്പെടെ പരുക്കേല്‍ക്കുകയും ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഐആര്‍ജിസി വാദം അമേരിക്ക തളളി.

 

 

കുവൈറ്റ് എയര്‍പോര്‍ട്ടിലെ ഇറാന്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍കിട്ടി. മിസൈല്‍ പതിക്കുന്നതും തീ പിടിക്കുന്നത് ദൃശ്യങ്ങളില്‍. ആളുകള്‍ ഓടുന്നതും കാണാം.അതിനിടെ, ഇറാനെതിരെ യുദ്ധം ചെയ്യാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോണ്‍ഗ്രസിന്റെ അനുമതി വാങ്ങണമെന്ന് ജനപ്രതിനിധി സഭയില്‍ പ്രമേയം. 208ന് എതിരെ 215 വോട്ടിന് പ്രമേയം പാസായി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമേയത്തെ നാല് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പിന്തുണച്ചു.

 

അതേസമയം, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം തനിക്ക് വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനുമായി കരാര്‍ ഒപ്പിട്ടാല്‍ ഉടന്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി. കരാര്‍ ഉടന്‍ സാധ്യമാകുമെന്നും ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

 

അമേരിക്കയുമായുള്ള സംഭാഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. സംഭാഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നും അരഗ്ചി വ്യക്തമാക്കി. ലെബനോണ്‍ തലസ്ഥാനമായ ബെയ്‌റൂട്ടിനെതിരെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ നിശബ്ദത പാലിക്കില്ലെന്നും അബ്ബാസ് അരഗ്ചി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുദ്ധം പുനരാരംഭിക്കുന്നതിന് ആക്രമണം ഇടയാക്കുമെന്നും വ്യക്തമാക്കി.

 

ഒമാന്‍ കടലില്‍ അമേരിക്കന്‍ പടക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍ അറിയിച്ചു. ഇറാന്റെ വാദം അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് തള്ളി. ലെബനോണില്‍ വെടിനിര്‍ത്തല്‍ ഇല്ലെന്ന് ഇസ്രയേല്‍ സൈനിക മേധാവി ഇയാല്‍ സമീര്‍ വ്യക്തമാക്കി. ഇസ്രയേലും ലെബനോണ്‍ സര്‍ക്കാരുമായുള്ള നാലാം ഘട്ട ചര്‍ച്ച വാഷിങ്ടണ്ണില്‍ തുടരുകയാണ്.