ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

 

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം നാളെ നിയമസഭയിൽ മേശപ്പുറത്ത് വെയ്ക്കും. നാളെ രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നൽകും. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയാണ് സാമ്പത്തിക നില പരിശോധിച്ച് ധവളപത്രം തയാറാക്കിയത്. സിഡിഎസ് ഡയറക്ടർ ഡി.വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി.നാരായണ എന്നിവരാണ് സമിതിയിൽ ഉണ്ടായിരുന്ന മറ്റ് അംഗങ്ങൾ. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലാണ് കൺവീനർ.

 

 

അധികാരത്തിൽവന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്നത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കാല പ്രഖ്യാപനമായിരുന്നു. സർക്കാർ അധികാരത്തിൽ വന്നശേഷം ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

 

കഴിഞ്ഞ പത്ത് വർഷത്തെ സംസ്ഥാന സർക്കാരിന്റെ ചെലവുകൾ, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ധവളപത്രത്തിൽ ഉൾപ്പെടുത്തും. ഇതിനുപുറമേ, വിവിധ പദ്ധതികൾക്കായി കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ച തുകയുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിക്കൽ തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.