Headlines

സ്ത്രീകൾക്ക് എല്ലാ മാസവും 2500 രൂപ അക്കൗണ്ടിൽ; തോന്നുംപടി ചെലവാക്കാൻ പറ്റില്ല, മദ്യവും ലോട്ടറിയും വാങ്ങരുത്

 

സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടിൽ എല്ലാമാസവും 2500 രൂപ വീതം നൽകുന്ന പുത്തൻ പദ്ധതിയിൽ കടുത്ത നിബന്ധനകളും. പണം ചെലവാക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. വാങ്ങാൻ പാടില്ലാത്ത സാധനങ്ങളുടെ ‘നെഗറ്റീവ് പട്ടിക’യാണ് തയാറാക്കിയിരിക്കുന്നത്. ഇതുപ്രകാരം മദ്യം, പുകയില ഉൽപന്നങ്ങൾ, മയക്കുമരുന്ന് എന്നിവ വാങ്ങരുത്. ലോട്ടറി ടിക്കറ്റെടുക്കാനും ഈ പണം ഉപയോഗിക്കരുത്. വാതുവയ്പ്പ്, ചൂതാട്ടം എന്നിവയും പാടില്ലെന്നാണ് വ്യവസ്ഥ.

 

സംസ്ഥാനത്തെ യോഗ്യരായ സ്ത്രീകൾക്ക് കർക്കശമായ നിബന്ധനകളോടെ ഓരോ മാസവും 2500 രൂപവീതം അക്കൗണ്ടിൽ നൽകുന്ന ‘ലക്ഷ്മി യോജന’ ഡൽഹി സർക്കാരാണ് ആരംഭിച്ചത്. സെപ്റ്റംബർ ഒന്നുമുതൽ അർഹർക്ക് പണം ലഭിച്ചുതുടങ്ങി. 1000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലും 1500 രൂപ റെക്കറിങ് ഡെപ്പോസിറ്റ് (ആർഡി) അക്കൗണ്ടിലുമാണ് നൽകുന്നത്. ഈ 1000 രൂപ ചെലവാക്കാനാണ് കടുത്ത നിബന്ധനകൾ.കേന്ദ്രസർക്കാരും റിസർവ് ബാങ്കും ചേർന്ന് അവതരിപ്പിച്ച സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുമായി (സിബിഡിസി) ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നൽകുക. റെക്കറിങ് ഡെപ്പോസിറ്റിന് 3-വർഷ ലോക്ക്-ഇൻ കാലാവധിയുണ്ട്. 3 വർഷത്തിന് ശേഷമേ ഗുണഭോക്താവിന് പണം പിൻവലിക്കാനാകൂ.

 

ഇതിന്റെ മെച്യൂരിറ്റി കാലാവധി സർക്കാർ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 2029 വർഷെ ജൂലൈ മാസമായി നിശ്ചയിച്ചിരുന്നു. എന്നാൽ, മെച്യൂരിറ്റി കാലാവധിയിൽ പുനഃപരിശോധനയുണ്ടാകുമെന്ന് സർക്കാർ സൂചിപ്പിച്ചിട്ടുണ്ട്. മൊത്തം 17 ലക്ഷം വനിതകളെ ഉന്നമിട്ടാണ് ഡൽഹി സർക്കാർ പദ്ധതി അവതരിപ്പിച്ചതെങ്കിലും റജിസ്ട്രേഷന് കടുത്ത നിബന്ധനകളുണ്ട്.