ജിഎസ്ടി കൗൺസിൽ യോഗം രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ നിർണായകമെന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെയും നിലനിൽപ്പിനെ ബാധിക്കുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ധനം ആഗമ മാർഗത്തിൽ വലിയ വ്യത്യാസം വരുന്നു. ആ നഷ്ടം നികത്തപ്പെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ആശങ്കയ്ക്ക് പ്രതിപക്ഷ ഭരണപക്ഷ സംസ്ഥാനങ്ങൾ എന്ന വ്യത്യാസമില്ല. ആഡംബര വസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ നികുതി കുറയ്ക്കുന്നുണ്ട്. അത് വലിയ നഷ്ടമുണ്ടാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അത് സംബന്ധിച്ച് ഇതുവരെയും യാതൊരു പഠനവും നടത്തിയിട്ടില്ല. ബിജെപി ഇതര സംസ്ഥാനങ്ങൾക്ക് മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ആശങ്കയുണ്ട്. സംസ്ഥാനങ്ങൾ ദുർബലമായാൽ രാജ്യം ദുർബലമാകും. അത്തരം ഒരു അപകടത്തിലേക്ക് പോകരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനങ്ങളുടെ വരുമാനം ഉറപ്പാക്കണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. 56-ാമത് ജിഎസ്ടി കൗൺസിൽ യോഗമാണ് ഇന്ന് ഡൽഹിയിൽ ആരംഭിക്കുന്നത്. ജിഎസ്ടി നിരക്കുകൾ ലളിതമാക്കുന്നതിനുള്ള നിർദേശമാണ് യോഗത്തിന്റെ പ്രധാന അജണ്ട. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.