ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് തീരുമാനം ഇന്ന്. പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം നടത്തി നിലപാട് പ്രഖ്യാപിക്കും. സർക്കാർ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് തുറന്ന് കാണിക്കണമെന്ന് ഇന്നലെ ചേർന്ന യു.ഡി.എഫ് യോഗത്തിൽ അഭിപ്രായം ഉയർന്നു. സമുദായ സംഘടനകളുടെ പിന്തുണ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.
അയ്യപ്പ സംഗമത്തിൽ സഹകരിക്കേണ്ടതില്ലെന്ന അഭിപ്രായവും ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിൽ ഉയർന്നു. എല്ലാ വശങ്ങളും വിശദമായി പരിശോധിക്കാൻ വിഡി സതീശനെ ചുമതലപ്പെടുത്തുകയായിരുന്നു. ആഗോള അയ്യപ്പ സംഗമത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അതൃപ്തി പരസ്യമാക്കിയിരുന്നു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാൻ എത്തിയ സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. ദേവസ്വം ബോർഡ് പ്രസിഡണ്ട് അടക്കമുള്ളവരാണ് ക്ഷണിക്കാനായി എത്തിയിരുന്നത്. ദേവസ്വം ബോർഡ് പ്രസിഡണ്ട് അടക്കമുള്ളവർ കന്റോൺമെന്റ് ഹൗസിലാണ് ക്ഷണിക്കാൻ എത്തിയത്.
പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാത്തതിനെ തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അടക്കമുള്ളവർ തിരികെ മടങ്ങി. നേരത്തെ സംഘാടക സമിതിയുടെ ഉപരക്ഷാധികാരിയായി വി ഡി സതീശനെ നിശ്ചയിച്ചിരുന്നു. ഇത് പ്രതിപക്ഷ നേതാവുമായി കൂടിയാലോചിക്കാതെയാണ് സർക്കാർ ചെയ്തത്. ഇതിലും പ്രതിപക്ഷ നേതാവിന് അതൃപ്തിയുണ്ട്.