ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ കണ്ണൂര്‍ പഴയങ്ങാടി മാട്ടൂല്‍ സ്വദേശിയായ ഇസ്മായില്‍ പൊന്നന്‍ ഇബ്രാഹിം കുട്ടി (40) കൊല്ലപ്പെട്ട കേസില്‍ അഞ്ചു പ്രതികള്‍ അറസ്റ്റില്‍. ദുബായ് കരാമയിലെ ഒരു ബേക്കറിയില്‍ ജീവനക്കാരനാണ് ഇസ്മായില്‍. ഒഴിവു സമയങ്ങളില്‍ ഇസ്മായില്‍ ടിക് ടോകില്‍ സജീവമായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇതേ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ചിലരുമായി ഉടലെടുത്ത തര്‍ക്കങ്ങളാണ് ഇസ്മയിലിന്റെ മരണത്തില്‍ കലാശിച്ചത്. ( the real story behind ismail’s murder in sharjah)
ലൈവ് സ്ട്രീമിങ്ങുകളിലൂടെ പരസ്പരമുളള വെല്ലുവിളികളാണ് കെലപാതകത്തിലേക്ക് നയിച്ചത്. ഷാര്‍ജയിലെ ഒരു കെട്ടിടത്തിന്റെ കാര്‍ പാര്‍ക്കിങ്ങില്‍ വച്ചാണ് ഇസ്മയിലിന് മര്‍ദനമേറ്റത്. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ അദ്ദേഹം പിന്നീട് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. അഞ്ച് മലയാളി യുവാക്കള്‍ ചേര്‍ന്ന് മരപ്പലകകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഇസ്മായിലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.ഇസ്മായീലിന്റെ കൊലയ്ക്ക് കാരണമായ ഏറ്റുമുട്ടലിന്റെ തലേന്ന് രാത്രി ഇദ്ദേഹം പ്രതികളുമായി ടിക് ടോക്കില്‍ നടത്തിയ സംഭാഷണം സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇസ്മായീലിന്റെ മുഖം മാത്രം കാണുന്ന 9 മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ പാര്‍ക്കിങ്ങിലേക്ക് വരാന്‍ വെല്ലുവിളിക്കുന്നുമുണ്ട്. റൂം സിങ്ങര്‍, ഹിറ്റ്ലര്‍, റിസ്വാന്‍ തുടങ്ങിയ പേരുകള്‍ പരാമര്‍ശിക്കുന്ന വിഡിയോയില്‍ കേട്ടാലറയ്ക്കുന്ന തെറി വിളികളാണ് നടക്കുന്നത്.
ഈ സംഭവത്തിന് ശേഷമാണ് ഇവര്‍ കാര്‍ പാര്‍ക്കിങ്ങില്‍ വച്ച് കണ്ടതും ഏറ്റുമുട്ടിയതും എന്നാണ് നിഗമനം. സംഭവത്തില്‍ പ്രതികളായ അഞ്ച് മലയാളികളെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് വിവരം. പ്രായമായ മാതാപിതാക്കളായ തൈവളപ്പില്‍ ഇബ്രാഹിമും ജുബൈരിയയും, ഭാര്യ നജ്മുന്നിസയും കുഞ്ഞ് മകന്റെയും ഏക ആശ്രയമാണ് മരിച്ച ഇസ്മായില്‍.
കൊല്ലം സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നാണ് വിവരം. ഇയാളടക്കം 5 പേരെ ഷാര്‍ജ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഷാര്‍ജയിലെ ബുഹൈറ പോലീസ് ആണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. അല്‍ ഖാസ്മിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകും.






