രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. “ഇപ്പോൾ നടക്കുന്നത് ഒരു ഫിക്സഡ് മാച്ചാണ്. മാസങ്ങൾക്കുമുമ്പ് സ്വമേധയാ എടുത്ത കേസിൽ രാഹുലിനെ വേണമെങ്കിൽ അറസ്റ്റ് ചെയ്യാമായിരുന്നു. അത് ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്നത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള കാര്യങ്ങളാണ്,” എന്നും അദ്ദേഹം ആരോപിച്ചു.
“യൂസ്‌ലസ് പോളിറ്റിക്സ് ചർച്ച ചെയ്യാൻ താൽപര്യമില്ല. ഏറ്റവും അധികം വിഷമിക്കുന്നത് പാലക്കാട്ടെ ജനങ്ങളാണ്. ഇങ്ങനെ ഒരു എം.എൽ.എ.യെ തെരഞ്ഞെടുത്തതിന് പാലക്കാട്ടുകാർക്കാണ് ഇപ്പോൾ സഹതാപം. മെട്രോമാൻ ഈ. ശ്രീധരനെ തോൽപ്പിച്ചതിൽ പാലക്കാട് ജനത കുറ്റബോധത്തിലാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈംഗികപീഡനം-ഭ്രൂണഹത്യാ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽഎംഎൽഎയെ ആറ് ദിവസമായിട്ടും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നാളെ തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള തിരക്കിട്ട നീക്കത്തിലാണ് അന്വേഷണസംഘം. രാഹുൽ മുങ്ങാൻ ഉപയോഗിച്ച സിനിമാ താരത്തിന്റേതെന്ന് കരുതുന്ന ചുവന്ന കാർ സൂക്ഷിച്ചിരുന്നത് പാലക്കാട്ടെ കോൺഗ്രസ് നേതാവെന്നാണ് സൂചന.
അതേസമയം, അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരത്തിലാണ്. ജാമ്യാപേക്ഷ ഫയൽ ചെയ്യുന്നതിൽ തീരുമാനം ആയിട്ടില്ലെന്ന് രാഹുലിന്റെ ഭാര്യ ദീപയുടെ പ്രതികരണം. ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുൽ ഈശ്വറിന് നോട്ടീസ് നൽകിയിരുന്നില്ലെന്നും കള്ളക്കേസ് ആണെന്നും ദീപ പറഞ്ഞു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിൻ്റെ ജാമ്യാപേക്ഷ തള്ളിയത്.






