ബിഹാറിലെ മൊക്കാമ മണ്ഡലത്തിൽ ജൻ സുരാജ് പാർട്ടി നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക അറസ്റ്റുമായി പൊലീസ്. ജെഡിയു നേതാവ് ആനന്ദ് സിംഗ് അറസ്റ്റിൽ. അർധരാത്രിയോടെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ആനന്ദ് സിംഗിന്റെ പ്രചാരണ വാഹനം കടന്നു പോകുമ്പോഴാണ് സംഘർഷം ഉണ്ടാവുകയും ദുലാർ ചന്ദ് യാദവ് എന്ന ജൻ സുരാജ് പാർട്ടി നേതാവ് കൊല്ലപ്പെടുകയും ചെയ്തത്. പരാതി നൽകിയിട്ടും ആനന്ദ് സിംഗിനെ അറസ്റ്റ് ചെയ്യാത്തതിൽ ദുലാർ ചന്ദിന്റെ കുടുംബം പ്രതിഷേധം അറിയിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പട്‌ന എസ്‌എസ്‌പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബാർഹിലെ കാർഗിൽ മാർക്കറ്റിലെ ആനന്ദ് സിങ്ങിന്റെ വസതിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒക്ടോബർ 30 ന് മോകാമയിൽ പ്രചാരണത്തിനിടെയുണ്ടായ വെടിവയ്പിലാണ് ദുലാർചന്ദ് യാദവ് കൊല്ലപ്പെട്ടത്.
ഏഴ് കൊലപാതകം കേസുകളിൽ പ്രതിയാണ് ആനന്ദ് സിംഗ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും ഇയാൾ സമയത്തും ജയിലിൽ നിന്നാണ് ജനവിധി തേടിയത്. സംഘർഷങ്ങളുടെ പേരിൽ എസ് പി അടക്കം ഉദ്യോഗസ്ഥരെ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തിരുന്നു. അതേ സമയം ആദ്യഘട്ട വോട്ടെടുപ്പിന് ഇനി നാലുദിവസം മാത്രമാണ് ശേഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് അടക്കമുള്ളവർ ഇന്ന് പ്രചാരണത്തിനായി ബീഹാറിൽ ഉണ്ട്.





