ഇടുക്കി അണക്കര മേൽവാഴയിൽ ഗ്യാസ് ഏജൻസി ജീവനക്കാരായ യുവാവിനും യുവതിക്കും ക്രൂരമർദ്ദനം. യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഗ്യാസ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് കാരണം.
ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് സംഭവം. വെള്ളാരംകുന്നിലുള്ള കിഴക്കേടത്ത് ഗ്യാസ് ഏജൻസി ജീവനക്കാരാണ് പ്രതീക്ഷയും, ജിസ്മോനും. ഗ്യാസ് കണക്ഷൻ ഉള്ളവർക്ക് മസ്റ്ററിംഗ് ചെയ്യുന്നതിനാണ് ഇരുവരും എത്തിയത്. എന്നാൽ കരിഞ്ചന്തയിൽ ഗ്യാസ് സിലിണ്ടറുകൾ വിൽപ്പന നടത്തുന്ന ആളുകൾ ഇവരെ തടഞ്ഞു. ജിസ്മോനെ തൂണിൽ കെട്ടിയിട്ട ശേഷം ക്രൂരമായി മർദ്ദിച്ചു. ഒപ്പമുണ്ടായിരുന്ന പ്രതീക്ഷയെ സ്ത്രീകൾ ഉൾപ്പെടെ ചേർന്ന് മർദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. കുമളി പൊലീസ് എത്തിയാണ് ഇരുവരെയും സ്ഥലത്ത് നിന്ന് മോചിപ്പിച്ചത്.
ഗ്യാസ് ഏജൻസി ജീവനക്കാരുടെ പരാതിയിൽ പൊലീസ് അഞ്ചുപേർക്കെതിരെ കേസെടുത്തു. മുഖ്യപ്രതികളായ പാൽപ്പാണ്ടി പിതാവ് അശോകൻ എന്നിവരെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി. മർദ്ദനത്തിൽ പരുക്കേറ്റ ഏജൻസി ജീവനക്കാർ ചികിത്സയിലാണ്. അതേസമയം, ഏജൻസി ജീവനക്കാർ മനപ്പൂർവ്വം പ്രകോപനം ഉണ്ടാക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പ്രതികൾക്കൊപ്പം സ്ഥലത്തുണ്ടായിരുന്നവരുടെ ആരോപണം.