രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്,നഗരത്തിൽ പ്രകടനം നടത്തും

പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവെച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തും. ഇന്നലെ രാത്രിയിലാണ് പാലക്കാട്‌ മണ്ഡലത്തിലെ വടക്കന്തറയിൽ സ്ഥാനാർഥി പര്യടനത്തിനിടെയാണ് രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത്. ഇതോടെ യുഡിഎഫ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കുതർക്കമായി. പാലക്കാട് നഗരസഭ ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിഷാരടിയെ തടഞ്ഞത്. പര്യാടനത്തിനിടയിൽ പ്രദേശത്തെ ക്ഷേത്രം സന്ദർശിക്കാൻ പോകുന്നതിനിടെയാണ് ബിജെപി പ്രവർത്തകർ തടഞ്ഞതെന്നും തന്റെ സഞ്ചാര സ്വാതന്ത്ര്യം ഉൾപ്പെടെ നിഷേധിച്ചെന്നും രമേശ്‌ പിഷാരടി പറഞ്ഞു.

സംവിധായകൻ രഞ്ജിത്തിന്റെ സ്ത്രീപീഡന അറസ്റ്റ് വിഷയത്തിൽ രമേഷ് പിഷാരടി മാധ്യമങ്ങൾക്ക് മുന്നിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് തുടർന്നാണ് തടഞ്ഞതെന്നാണ് എൻ ഡി എ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രൻ പറഞ്ഞു. പരാമർശം പിൻവലിച്ച് പിഷാരടി മാപ്പ് പറയണം എന്നും ശോഭ ആവശ്യപ്പെട്ടു. എന്നാൽ സ്ഥാനാർഥിയെ തടഞ്ഞ വിഷയം പ്രചാരണം ആയുധമാക്കാനും വിഷയത്തിൽ പ്രതിഷേധിക്കാനും ആണ് യുഡിഎഫ് ക്യാമ്പിന്റെ നീക്കം. അതേസമയം, ജനാധിപത്യ സമൂഹത്തിൽ വോട്ട് ചോദിക്കാൻ ആർക്കും അവകാശമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി എൻഎംആർ റസാഖ്.