കേരളം അതിദാരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് തട്ടിപ്പല്ല, യാഥാർഥ്യമെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു. നിർഭാഗ്യകരമായ പരമാർശം കേൾക്കേണ്ടിവന്നുവെന്നും വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കുന്നതിന്റെ ചാരിതാർഥ്യം സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവകേരളത്തിന്റെ സാക്ഷാത്ക്കാരത്തിനുള്ള ചവിട്ടുപടിയാണിത്. ലൈഫ് ഭവൻ പദ്ധതിയിലൂടെ 4,70,000 വീടുകൾ യാഥാർഥ്യമാക്കിയെന്നും ജനം സന്തുഷ്ടരാണെന്നും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ഈ നാടിന്റെയാകെ സഹകരണത്തോടെയാണ് ദുരവസ്ഥയെ നാം ചെറുത്തുതോൽപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ ഒടുക്കം വരെ ഫലപ്രദമായി ഇടപെട്ടത് നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എല്ലാവരും ഒരേ മനസ്സോടെ അതിൽ സഹകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അസാധ്യമായ ഒന്നില്ല. കേരളത്തിൽ ഇടവേളകളിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ പുരോഗമന സർക്കാരുകൾ പുതിയ കേരളം വാർത്തെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേരള മോഡൽ എന്ന രീതിയിൽ ലോകം വിശേഷിപ്പിച്ച കാര്യങ്ങൾക്ക് ഇടയാക്കിയത് ഇത്തരത്തിലുള്ള ഇടപെടലുകളാണെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബശ്രീക്കു പകരം ജനശ്രീ എന്ന പേരിൽ ഒരു സംവിധാനം കൊണ്ടുവരാൻ ശ്രമിച്ചതും നമ്മുടെയെല്ലാം അനുഭവത്തിൽ ഉള്ളതാണ്. 2021ൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് അന്ന് ഒരു മുന്നണിയുടെ സമുന്നതനായ നേതാവ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലേക്ക് ഉയർത്തുക എന്നതാണ് നവകേരള നിർമിതിയുടെ സുപ്രധാന ലക്ഷ്യമായി നാം കണ്ടത്. ആ ലക്ഷ്യം ഏറെയൊന്നും അകലെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.





