അണ്‍ലോക്ക് 4; നിയന്ത്രണങ്ങളോടെ പൊതുപരിപാടികള്‍ക്ക് അനുമതി, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കില്ല

അൺലോക്ക് നാലാംഘട്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ ഏഴു മുതല്‍ ഗ്രേഡ് രീതിയില്‍ മെട്രോ സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കി. വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഇൻഡോർ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ ഈ ഘട്ടത്തിലും‍ തുറക്കില്ല.

ഒമ്പതു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ്കൂളിലെത്തി അധ്യാപകരോട് ഉപദേശം തേടാം. ഇതിന് രക്ഷിതാക്കൾ സമ്മതം എഴുതി നൽകണം. അതേസമയം, കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഇതിന് അനുമതിയില്ല.

21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താനും അനുമതിയുണ്ട്. കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് 100 പേരുടെ പരിധിയില്‍ അനുമതിയുള്ളത്. സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിങ് സെന്ററുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നി അടഞ്ഞുതന്നെ കിടക്കും. അതേസമയം 21 മുതല്‍ ഓപ്പണ്‍ എയര്‍ തിയേറ്ററുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. സെപ്റ്റംബർ 1 മുതൽ 30 വരെയാണ് അൺലോക്ക് നാലാംഘട്ടം