എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം മെയ്- ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാവും; 100 ശതമാനം ഓഹരികളും വിറ്റഴിക്കുമെന്ന് വ്യോമയാന മന്ത്രി

എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നുകില്‍ പൂര്‍ണമായ സ്വകാര്യവത്കരണം അതല്ലെങ്കില്‍ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റ് വഴിയില്ല. മെയ്, ജൂണ്‍ മാസത്തോടെ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കി സ്വകാര്യവല്‍ക്കരണം നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ടൈംസ് നെറ്റ്‌വര്‍ക്ക് ഇന്ത്യ എക്കണോമിക് കോണ്‍ക്ലേവില്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും വിറ്റഴിക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു. ഓഹരി വിറ്റഴിക്കമോ വേണ്ടയോ എന്നതല്ല ഇപ്പോള്‍ നമുക്ക് മുന്നിലുള്ള ചോദ്യം പകരം ഓഹരി വിറ്റഴിക്കുക അല്ലെങ്കില്‍ അടച്ചുപൂട്ടുക എന്നതാണ് മുന്നിലുളള പോംവഴി. എയര്‍ ഇന്ത്യ എന്നത് ഏറ്റവും വലിയ പൊതുമേഖലാ ആസ്തിയാണെങ്കിലും 60,000 കോടി രൂപയിലധികമാണ് കമ്പനിയുടെ കടം- ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കലിനുള്ള പുതിയ സമയപരിധി സര്‍ക്കാര്‍ നിശ്ചയിക്കും. വരും ദിവസങ്ങളില്‍ ബിഡ്ഡുകള്‍ ക്ഷണിക്കും. 64 ദിവസത്തിനുള്ളില്‍ ലേലം വിളിക്കുമെന്ന് ചുരുക്ക പട്ടികയിലിട്ട ലേലക്കാരെ അറിയിക്കും. തിങ്കളാഴ്ചത്തെ അവസാന യോഗത്തിലായിരുന്നു ഈ തീരുമാനം. ഇത്തവണ ഒരു മടിയുമില്ലാതെ നിശ്ചയദാര്‍ഢ്യത്തോടെ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. നേരത്തെ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.