കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ ജനുവരി മുതൽ; രാജ്യത്ത് ബൂസ്റ്റർ ഡോസിനും അനുമതി

 

കുട്ടികൾക്കുള്ള വാക്‌സിൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് കൊവിഡ് വാക്‌സിന് അനുമതി നൽകിയത്.

രാത്രി പത്ത് മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി കുട്ടികൾക്കുള്ള വാക്‌സിനേഷനെ കുറിച്ച് സംസാരിച്ചത്. രാജ്യത്ത് ബൂസ്റ്റർ ഡോസിനും അനുമതി നൽകി. കൊവിഡ് മുൻനിര പോരാളികൾക്ക് ബൂസ്റ്റർ ഡോസ് ജനുവരി 10 മുതൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 60 വയസ് കഴിഞ്ഞവർക്കും അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും ബൂസ്റ്റർ ഡോസ് ലഭിക്കും.

കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിന് ഡിസിജിഐ അനുമതി നൽകിയിരുന്നു. ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിനാണ് അനുമതി ലഭിച്ചത്. ഇതോടെ ഇന്ത്യയിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ അനുമതി ലഭിച്ച രണ്ടാമത്തെ വക്‌സിനായി കോവാക്‌സിൻ. 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികളിൽ കൊവിഡ് വാക്‌സിൻ നൽകുന്നത്. മുതിർന്നവരിലും ഇതേ ഇടവേളയിലാണ് കൊവിഡ് വാക്‌സിൻ നൽകുന്നത്. നേരത്തെ സൈഡസ് കാഡിലയുടെ വാക്‌സിൻ 12 വയസിന് മുകളിലുള്ള കുത്തികളിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചിരുന്നു.