24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു; ഡൽഹിയിൽ കര്‍ഷക പ്രക്ഷോഭം

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. ബിഎംഎസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേരളത്തിലും പശ്ചിമബംഗാളിലും പണിമുടക്ക് ഹര്‍ത്താലായി മാറിയിട്ടുണ്ട്.  കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുൾപ്പടെ 25 കോടിയിലധികം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിന്‍റെ ഭാഗമാകുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. ബാങ്കിംഗ്, ടെലികോം, ഇൻഷ്വറൻസ്, റെയിൽവെ, ഖനി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

റെയിൽവെയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയായിരിക്കും റെയിൽവെ തൊഴിലാളികൾ പണിമുടക്കുക. കാര്‍ഷിക നിയത്തിനെതിരെ കര്‍ഷകരുടെ ഡൽഹി ചലോ മാര്‍ച്ചും നാളെ തുടങ്ങും. ദില്ലി അതിര്‍ത്തിയിൽ മാര്‍ച്ച് തടയാനാണ് സാധ്യത. കര്‍ഷക സംഘടനകൾ സംയുക്തമായാണ് രണ്ടുദിവസത്തെ ദില്ലി ചലോ മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.