മൈസൂർ കൂട്ടബലാത്സംഗം: പെൺകുട്ടിയും സുഹൃത്തുമാണ് കാരണക്കാരെന്ന് കർണാടക ആഭ്യന്തര മന്ത്രി

 

മൈസൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ കുറ്റപ്പെടുത്തി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും പോയത് എന്തിനാണെന്നും രാത്രി സമയത്ത് അവിടെ പോയതാണ് പ്രശ്‌നമെന്നുമായിരുന്നു കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസ് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു

കോൺഗ്രസ് ആഭ്യന്തര മന്ത്രിയെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. പെൺകുട്ടിയും സുഹൃത്തും ഒറ്റപ്പെട്ട സ്ഥലത്ത് ഇരിക്കാൻ പാടില്ലായിരുന്നു. ഇവർ തന്നെയാണ് പ്രശ്‌നത്തിന് കാരണക്കാരെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇതിനെതിരെ രംഗത്തുവന്നത്

മൈസൂരു ചാമുണ്ഡി ഹിൽസിൽ വെച്ചാണ് കോളജ് വിദ്യാർഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. ബൈക്കിൽ സുഹൃത്തിനൊപ്പം പോകുമ്പോഴായിരുന്നു സംഭവം. ബൈക്ക്തടഞ്ഞുനിർത്തി സുഹൃത്തിനെ അടിച്ചുവീഴ്ത്തിയാണ് കുട്ടിയെ ഉപദ്രവിച്ചത്.