രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48698 പേര്‍ക്ക് രോഗം; 1183 മരണം, ആശങ്ക ഉയര്‍ത്തി ഡെല്‍റ്റ പ്ലസ്

 

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 48698 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
1183 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പ്രതിദിന ദേശീയ പോസിറ്റിവിറ്റി നിരക്ക് 2.97 ശതമാനം ആണ്. രോഗമുക്തി നിരക്ക് 96.72 ശതമാനമാണ്.
അതിനിടെ, കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ കനത്ത ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
എട്ട് സംസ്ഥാനങ്ങള്‍ക്ക് കൂടി ഇക്കാര്യം അറിയിച്ച്‌ കേന്ദ്രം കത്തയച്ചു. മഹാരാഷ്ട്രയിലും ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ഒരാള്‍ മരിച്ചു. രാജ്യത്ത് അണ്‍ലോക്കിന്‍റെ വേഗത കുറയ്ക്കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

രണ്ടാം തരംഗത്തിന്‍്റെ തീവ്രത കുറയുന്നുവെന്ന ആശ്വാസത്തിനിടയിലാണ് രാജ്യത്ത് ഡെല്‍റ്റ പ്ലസ് ആശങ്ക സൃഷ്ടിക്കുന്നത്.
രാജ്യത്ത് 11 സംസ്ഥാനങ്ങളിലെ 50 പേരില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചെന്നാണ് കേന്ദ്രം ഇന്നലെ അറിയിച്ചത്.
കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഒഡീഷ, ഗുജറാത്ത്, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഡെല്‍റ്റ പ്ലസിന്‍്റെ സാന്നിധ്യം കണ്ടെത്തിയത്.