ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി: തീരുമാനം നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയിൽ

 

ന്യൂഡൽഹി: ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്. മണ്ഡല പുനർനിർണയം പൂർത്തിയാക്കിയ ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ജമ്മുകശ്മീരിന് പൂർണ സംസ്ഥാന പദവി നൽകണമെന്നാണ് യോഗത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടത്.

നാല് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ എട്ട് രാഷ്ട്രീയ കക്ഷികളുടെ പ്രധാന നേതാക്കന്മാരാണ് പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ പങ്കെടുത്തത്. ഡൽഹിയിലുള്ള പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.