ബ്രിട്ടണില്‍ കണ്ടെത്തിയ അതിവേഗ വൈറസ് ഇന്ത്യയില്‍ എത്തിയോ എന്നതിനെ കുറിച്ച് നിഗമനങ്ങളുമായി വിദഗ്ധര്‍

ന്യൂഡല്‍ഹി : ബ്രിട്ടണില്‍ കണ്ടെത്തിയ അതിവേഗ വൈറസ് ഇന്ത്യയില്‍ എത്തിയോ എന്നതിനെ കുറിച്ച് നിഗമനങ്ങളുമായി വിദഗ്ധര്. വൈറസ് ഇന്ത്യയില്‍ ഉണ്ടാകാമെന്നും ഇതുവരെ ഇത് ശ്രദ്ധയില്‍പ്പെട്ട് കാണില്ലെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ മുഖ്യമായി വൈറസിന്റെ ജനിതകഘടന വിശകലനം ചെയ്യുന്നത് സിഎസ്ആആര്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയാണ്.

ഇന്ത്യയില്‍ സാര്‍സ്-കൊറോണ വൈറസ് രണ്ടിന്റെ ജനിതക ഘടന വിശകലനം ചെയ്യുന്ന പ്രക്രിയ മന്ദഗതിയിലാണ്. ഏപ്രില്‍- ഓഗസ്റ്റ് കാലയളവില്‍ ജനിതക ഘടന പരിശോധിക്കുന്നതിനായി 4000 സാമ്പിളുകളാണ് ശേഖരിച്ചത്. സെപ്റ്റംബര്‍-നവംബര്‍ മാസത്തില്‍ ഇത് 300 ആയി ചുരുങ്ങി. ഇതാകാം പുതിയ വൈറസ് ശ്രദ്ധയില്‍പ്പെടാതിരുന്നതിന് കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവില്‍ ആഗോളതലത്തില്‍ ജനിതക ഘടനയെ കുറിച്ച് പഠിക്കുന്നതിനായി പതിനായിരക്കണക്കിന് സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ വൈറസിന്റെ പത്ത് വകഭേദങ്ങളാണ് കണ്ടെത്തിയത്. ഇന്ത്യയില്‍ 4300 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ എട്ട് വകഭേദങ്ങളാണ് സ്ഥിരീകരിച്ചത്. ലോകത്ത് എടുഎ എന്ന ജനിതക ഘടനയുള്ള വൈറസാണ് ഏറ്റവുമധികം പടര്‍ന്നുപിടിച്ചത്. ഐ/എ3ഐ എന്ന ജനിതകഘടനയുള്ള വൈറസ് ഇന്ത്യയില്‍ മാത്രമാണ് കണ്ടെത്തിയത്.