ലഖിംപൂര്‍ ഖേരി ആക്രമണകേസ്; നാല് പേര്‍കൂടി അറസ്റ്റില്‍

 

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയിലെ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. സുമിത് ജെയ്‌സ്വാള്‍, നന്ദന്‍ സിംഗ് ഭിഷ്ട്,ശിശുപാല്‍, സത്യപ്രകാശ് ത്രിപാതി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുമിത് ജെയ്‌സ്വാള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്ന വിഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.

കര്‍ഷകരുടെ സമരം നടക്കുന്നതിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അജയ് മിശ്രയുടെ മകന്‍ ആശിശ് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ രാജ്യവ്യാപകമായി ട്രെയിനുകള്‍ തടഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. സമരം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ട്രെയിന്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചു.