സിദ്ധിഖ് കാപ്പന് അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം; എതിർത്ത യുപി സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം

ഹാത്രാസിലേക്കുള്ള യാത്രക്കിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ഇടക്കാല ജാമ്യം. രോഗിയായ മാതാവിനെ കാണുന്നതിനായി അഞ്ച് ദിവസത്തേക്കാണ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

മനുഷ്യത്വപരമായ കാരണങ്ങളാൽ ഇടക്കാല ജാമ്യം നൽകുന്നതിനെ എതിർത്ത യുപി സർക്കാരിനെ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് വിമർശിക്കുകയും ചെയ്തു. അതേസമയം ഉപാധികളോടെയാണ് സിദ്ധിഖിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ, അമ്മയെ ചികിത്സിക്കുന്ന ഡോക്ടർമാർ ഒഴികെ മറ്റാരുമായും സംസാരിക്കാൻ പാടില്ല. മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുത്, പൊതുജനങ്ങളെ കാണുന്നതിനും വിലക്കുണ്ട്

സിദ്ധിഖ് കാപ്പന്റെ സുരക്ഷ യുപി പോലീസിനായിരിക്കും. അമ്മയെ കാണുമ്പോൾ പോലീസ് ഒപ്പമുണ്ടാകാൻ പാടില്ല. യുപി പോലീസ് ആവശ്യപ്പെട്ടാൽ കേരളാ പോലീസ് സഹായം നൽകണമെന്നും കോടതി നിർദേശിച്ചു.