മുടിവെട്ടാൻ ആവശ്യപ്പെട്ട സ്കൂൾ പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിലെ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. 11,12 ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾ ചേർന്നായിരുന്നു കൊലപതാകം നടത്തിയത്. മുടി വെട്ടാൻ ആവശ്യപ്പെട്ടതിൻ്റെ ദേഷ്യത്തിലാണ് പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് കൃത്യം നടത്തിയത്.
വിദ്യാർത്ഥികളോട് ശരിയായ രീതിയിൽ മുടി വെട്ടി സ്കൂളിൽ വരാനും അച്ചടക്കം പാലിക്കാനും പ്രിൻസിപ്പൽ ജഗ്ബീർ സിങ് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അമിത് യശ്വർധൻ ഹൻസി പറഞ്ഞു. ഇതിൽ പ്രകോപിതരായ വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് വെച്ച് പ്രിൻസിപ്പലിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തെത്തുടർന്ന് സ്കൂൾ ജീവനക്കാർ പ്രിൻസിപ്പാളിനെ ഹിസാറിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അദ്ദേഹം മരിക്കുകയായിരുന്നു. പ്രിൻസിപ്പാളിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഹിസാറിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് അമിത് യശ്വർധൻ ഹൻസി പറഞ്ഞു.