രാജ്യത്ത് വീണ്ടും സിക്ക വൈറസ്: 25 പേർക്ക് രോഗം സ്ഥിരീകരിച്ചു

 

ലക്‌നൗ: രാജ്യത്ത് വീണ്ടും സിക്ക വൈറസ് സ്ഥിരീകരിച്ചു. കാൺപൂരിൽ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ മൊത്തം രോഗബാധിതരുടെ എണ്ണം 36 ലെത്തി. ചകേരി കന്റോൺമെന്റ് ഏരിയയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.

രോഗബാധിതരെ ഐസൊലേഷനിലാക്കിയെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്ത മേഖലയിൽ അണുവിമുക്ത പ്രവർത്തനങ്ങൾക്കായി മുൻസിപ്പൽ കോർപ്പറേഷനിലെ 150 ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലാൽ ബംഗ്ലാവ്, ലാൽ കുർതി, കകോരി, ഖ്വാസി ഖേദ, ഓം പുർവ്വ, ഹർജിന്ദർ നഗർ എന്നിവിടങ്ങളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.

കാൺപൂർ ജില്ലയിലെ നാൽപത്തി അയ്യായിരത്തോളം പേരെ പരിശോധനയ്‌ക്ക് വിധേയമാക്കിയതായി മജിസ്‌ട്രേറ്റ് പറഞ്ഞു.കഴിഞ്ഞ മാസം 23 നാണ് കാൺപൂരിൽ സിക്ക വൈറസ് ആദ്യം കണ്ടെത്തിയത്. 10 ദിവസത്തിനുളളിൽ 11 പേരിലേക്ക് രോഗം വ്യാപിച്ചു.