കൂനൂർ ഹെലികോപ്റ്റർ അപകടം: അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്

 

സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്. അപകടം പെട്ടന്നുണ്ടായതാണെന്നാണ് നിഗമനം. അന്വേഷണ റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് കൈമാറുമെന്നാണ് വിവരം. കഴിഞ്ഞ ഡിസംബർ 8നാണ് സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് മറ്റ് 12 സൈനിക ഉദ്യോഗസ്ഥരും കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ചത്.

തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമായിരുന്നു ഹെലികോപ്റ്റർ അപകടമുണ്ടായത്. സംഭവത്തിൽ എയർമാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിൽ അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇവർ കൂനൂരിലെത്തി വിശദമായി നടത്തിയ അന്വേഷണത്തിനും പഠനത്തിനും ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുന്നത്.