കോവിഡ് ധനസഹായംം രണ്ടു ദിവസത്തിനകം നല്‍കാന്‍ നിര്‍ദേശം; നിലവില്‍ 36000 അപേക്ഷകള്‍

 

കോവിഡ് ധനസഹായത്തിന് അര്‍ഹരായവര്‍ക്ക് രണ്ടു ദിവസത്തിനകം തുക നല്‍കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ജില്ലകളില്‍ ക്യാമ്പുകള്‍ നടത്തിയും ഭവനസന്ദര്‍ശനത്തിലൂടെയും രണ്ടു ദിവസത്തിനകം തുക നല്‍കണമെന്നാണ് നിര്‍ദ്ദേശം.

നിലവില്‍ 36000 അപേക്ഷകളാണ് സഹായത്തിനായി ലഭിച്ചിട്ടുള്ളത്. എളുപ്പത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് സഹായകരമായ വിധത്തില്‍ സോഫ്റ്റ്വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായ വിതരണം തുടരുകയാണ്. ഇതുവരെ 3,794 കുട്ടികളെയാണ് അര്‍ഹരായി കണ്ടെത്തിയത്. കുട്ടികളുടെ വിവരം ജില്ലകളില്‍ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മിഷന്‍ തയ്യാറാക്കിയ ബാല്‍സ്വരാജ് പോട്ടര്‍ലില്‍ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

ഒറ്റത്തവണ ധനസഹായമായ 3 ലക്ഷം രൂപയും പ്രതിമാസ സ്പോണ്‍സര്‍ഷിപ്പായ 2000 രൂപയും ചേര്‍ത്താണ് ധനസഹായം നല്‍കുന്നത്.