പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ല, പത്ത് മണിക്കുള്ളിൽ അവസാനിപ്പിക്കണം: സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് രാത്രി പത്തുമണിക്ക് ശേഷം ആഘോഷങ്ങൾ പാടില്ല. പൊതുകൂട്ടായ്മകൾ അനുവദിക്കില്ല. സാമൂഹ്യ അകലവും മാസ്‌കും നിര്‍ബന്ധമാണ്. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നിയമ നടപടിയെടുക്കും. ജില്ലാ കലക്ടർമാരും പോലീസ് മേധാവികളും നിയന്ത്രണങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ആണ് ഉത്തരവിറക്കിയത്.

കോഴിക്കോട് ജില്ലയിലെ ബീച്ചുകളിൽ വൈകുന്നേരം 6 മണി വരെ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. കോഴിക്കോട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ആഘോഷാവസരങ്ങളില്‍ ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാലാണ് പുതുവത്സര വേളയില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടിരിക്കുന്നത്. ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെ ബീച്ചുകളില്‍ പ്രവേശനം 6 മണി വരെ മാത്രമാക്കി ചുരുക്കി. ബീച്ചുകളില്‍ എത്തുന്നവര്‍ 7 മണിക്ക് മുന്‍പ് തിരിച്ചു പോകണം. പൊതു സ്ഥലത്തെ ആഘോഷങ്ങള്‍ക്കും നിയന്ത്രണം. കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കില്‍ നടപടിയെന്നും ജില്ല കലക്ടര്‍ വ്യക്തമാക്കി.