ദിലീപിന്റെ ഫോൺ സർവീസ് ചെയ്തയാളുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി

 

നടൻ ദിലീപിന്റെ ഫോൺ സർവീസ് ചെയ്തിരുന്ന ആളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി. എറണാകുളത്ത് മൊബൈൽ ഫോൺ സർവീസ് സെന്റർ നടത്തിയിരുന്ന ഷലീഷിന്റെ അപകട മരണത്തിലാണ് കുടുംബം അങ്കമാലി പോലീസിൽ പരാതി നൽകിയത്. ഷലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സമൂഹ മാധ്യമങ്ങളിലും ചില സംശയങ്ങൾ ഉയരുന്നുണ്ടെന്നും അതിനാൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു

2020 ഓഗസ്റ്റിലാണ് ഷലീഷ് ഓടിച്ചിരുന്ന വാഹനം അങ്കമാലിയിൽ മീഡിയനിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. മരണത്തിൽ സംശയങ്ങളുണ്ടെന്നും പുനരന്വേഷണം വേണമെന്നുമാണ് കുടുംബം ഇപ്പോൾ ആവശ്യപ്പെടുന്നത്. നിലവിൽ ദിലീപിനെതിരായ കേസ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് പരാതി കൈമാറാൻ സാധ്യതയുണ്ട്.

ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്നയാളാണ് ഷലീഷ്. ഇയാളുടെ അടുത്താണ് ദിലീപ് തന്റെ ഫോണുകൾ സർവീസ് ചെയ്യാൻ നൽകിയിരുന്നത്. വെൽക്കം ടു സെൻട്രൽ ജയിൽ അടക്കമുള്ള ചില സിനിമകളിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്.