സ്റ്റുഡന്റ് ബോണ്ട് സര്‍വീസ്; വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

 

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി സ്റ്റുഡന്റ് ബോണ്ട് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജുവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ബോണ്ട് സര്‍വീസ് ആവശ്യമുള്ള സ്‌കൂളുകള്‍ അതത് കെ.എസ്.ആര്‍.ടി.സി ഡിപ്പോയുമായി ബന്ധപ്പെടണം.

സ്‌കൂളുകളുമായി ചര്‍ച്ച ചെയ്ത് നിരക്ക് തീരുമാനിക്കും. മറ്റ് വാഹനങ്ങളുടെ നിരക്കിനെക്കാള്‍ കുറവായിരിക്കും ബോണ്ട് സര്‍വീസുകള്‍ക്കെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ദൂരത്തിനനുസരിച്ചാകും നിരക്കുകള്‍ തീരുമാനിക്കുക.

ഗതാഗത വകുപ്പ് തയാറാക്കിയ യാത്രാ പ്രോട്ടോകോള്‍ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് കൈമാറും. നിലവിലെ വിദ്യാര്‍ത്ഥി കണ്‍സെഷന്‍ അതേപടി തുടരും. ഒക്ടോബര്‍ 20ന് മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളിലെത്തി ബസുകളുടെ ക്ഷമത പരിശോധിച്ച് ട്രാവല്‍ പ്രോട്ടോകോള്‍ അനുസരിച്ച ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.