മീനച്ചിലാർ മലിനമാകുന്നു, വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

മീനച്ചിലാർ അപകടകരമാം വിധം മലിനമായെന്ന പഠന റിപ്പോർട്ട് പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. തദ്ദേശ സ്വയം ഭരണ , ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ 25നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

ട്രോപ്പിക്കൽ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസാണ് മീനച്ചിലാറ്റിലെ ജലം മലിനമാകുന്നതിനെ കുറിച്ച് പഠനം നടത്തിയത്. മീനച്ചിലാർ കടന്ന് പോകുന്ന 10 ഇടങ്ങിളിൽ നിന്ന് ശേഖരിച്ച വെള്ളമാണ് പരിശോധനയ്ക്കായി എടുത്തത്. ഈ ജലത്തിൽ ഗുരുതരമാം വിധം ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് മനുഷ്യാവകാശ കമ്മീഷൻ അടിയന്തര ഇടപെൽ നടത്തിയത്.

ബന്ധപ്പെട്ട വകുപ്പുകൾ നവംബർ 25നം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ, കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡ്, കോട്ടയം ജില്ല എൻവയോണ്മെന്‍റൽ എഞ്ചിനിയർ എന്നിവരാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. സ്വീകരിക്കൻ പോകുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാനാണ് നിർദേശം.

ലോകാരോഗ്യ സംഘടനയുടെ ജലമാർഗ്ഗ രേഖപ്രകാരം ഫീക്കല്‍ കോളിഫോം ബാക്ടീരിയ ജലാശയങ്ങളിൽ ഉണ്ടാകാൻ പാടില്ല. എന്നാൽ മീനച്ചിലാറ്റിൽ 2000ന് മുകളിലാണ് പിഎച്ച് കൗണ്ട്. 50ഓളം കുടിവെള്ള പദ്ധതികൾ മീനച്ചിലാറ്റിൽ ഉണ്ടെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടൽ.