അട്ടപ്പാടി മധു കൊലക്കേസ്: പുതിയ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

 

അട്ടപ്പാടി മധു കൊലപാതക കേസിൽ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും. മധുവിന്റെ കുടുംബത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്ത് പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചു. മധുവിന്റെ ബന്ധുക്കളോട് മൂന്ന് അഭിഭാഷകരുടെ പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെടും.

ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. കോടതിക്ക് തന്നെ ഇത് ചോദിക്കേണ്ടി വന്നിരുന്നു. പിന്നാലെ കേസ് മാർച്ച് 26ലേക്ക് മാറ്റിവെക്കുകയും ചെയ്തു. ഇത് വിവാദമായതോടെയാണ് ഡിജിപിയുടെ പ്രതികരണമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ നവംബർ 15ന് കേസ് പരിഗണിച്ചപ്പോഴും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. കേസ് മുമ്പ് പരിണിച്ചപ്പോഴൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞ് പ്രോസിക്യൂഷൻ വിചാരണ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി മധുവിന്റെ കുടുംബവും ആരോപണം ഉന്നയിച്ചിരുന്നു. 2018 ഫെബ്രുവരി 22നാണ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നത്.