ആലുവയിലും പരിസരപ്രദേശങ്ങളിലും നാളെ മുതൽ കർഫ്യൂ; സ്ഥിതി ഗുരുതരമെന്ന് മന്ത്രി സുനിൽകുമാർ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലുവ, കീഴ്മാട്, കടുങ്ങല്ലൂർ, എടത്തല, ആലങ്ങാട്, കരുമാലൂർ, ചെങ്ങമനാട്, ചൂർണിക്കര പ്രദേശങ്ങളിൽ നാളെ മുതൽ കർഫ്യൂ ഏർപ്പെടുത്തും. ഈ സ്ഥലങ്ങളെ ഒറ്റ ക്ലസ്റ്ററായി കണക്കാക്കും. ആലുവ മേഖലയെ ചെല്ലാനത്തേക്കാൾ ഗൗരവമായി കാണണമെന്നും മന്ത്രി പറഞ്ഞു

രാവിലെ 10 മണി മുതൽ 2 മണി വരെ അവശ്യസാധനങ്ങൾക്കുള്ള കടകൾ തുറക്കാം. പോലീസിനെ അറിയിക്കാതെ കല്യാണ ചടങ്ങുകളും മരണാനന്തര ചടങ്ങുകളും നടത്തരുത്. രണ്ട് മണിക്ക് ശേഷം മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാം അടച്ചിടും.

്അനാവശ്യമായി ആരും പുറത്തിറങ്ങരുത്. പെരുമ്പാവൂർ പെഴക്കാപ്പള്ളി മത്സ്യമാർക്കറ്റ് അടക്കും. ആലുവയിൽ നിലവിൽ സമൂഹവ്യാപന ഭീഷണിയില്ല. എങ്കിലും സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു.

ചെല്ലാനത്ത് 224 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാ വീടുകളിലും ഭക്ഷ്യ സാധനങ്ങൾ എത്തിക്കുന്നുണ്ട്. ബ്ലീച്ചിംഗ് പൗഡർ വിതരണം നടക്കുന്നുണ്ട്. ചെല്ലാനത്ത് സമൂഹ അടുക്കള ആരംഭിച്ചതായും മന്ത്രി അറിയിച്ചു.